Saturday, February 28, 2009

ഇമാക്സിന്റെ പള്ളിയിലെ വിശുദ്ധ ഇഗ്നുഷ്യസ്

(തേജസ് എന്ന പത്രത്തില്‍ 2009 ഫെബ്രുവരി 26നു് പ്രസിദ്ധീകരിച്ച ലേഖനമാണു് ചുവടെ കൊടുക്കുന്നതു്. )

റിച്ചഡ് സ്റ്റാള്‍മാന്‍ എന്ന പേരും അദ്ദേഹത്തിന്റെ രൂപവും ഇന്നു് കേരളത്തില്‍ വളരെയധികം പേര്‍ക്കു് പരിചിതമായിരിക്കണം. എന്നാല്‍ 2001ല്‍ അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ അങ്ങനെയായിരുന്നില്ല സ്ഥിതി. നീണ്ട മുടിയും അനുസരണയില്ലാതെ വളരുന്ന താടിയുമുള്ള, എപ്പോഴും ഒരു ലാപ്‌ടോപ് സഞ്ചിയും തൂക്കി നടക്കുന്ന ഈ വെള്ളക്കാരനെ ഒരു കോമാളിയായി അന്നു പലരും കണ്ടിരിക്കണം. അദ്ദേഹം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ നീണ്ട മുടിയും താടിയും കണ്ടു് ഇതാരാണെന്നറിയാന്‍ പലരും ചുറ്റിലും കൂടി. ഇതു മനസിലാക്കിയ സ്റ്റാള്‍മാന്‍ അവരോടു പറഞ്ഞതു് ഇങ്ങനെയാണു്, "I am St.~IGNUcious of the Church of Emacs" (ഇമാക്സിന്റെ പള്ളിയിലെ വിശുദ്ധ ഇഗ്നുഷ്യസ് ആണു ഞാന്‍). GNU എന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൃഷ്ടിക്കാനായി സ്റ്റാള്‍മാന്‍ തുടങ്ങിയ പ്രോജക്ടിന്റെ പേരും ഇമാക്സ് അദ്ദേഹം രചിച്ച പ്രശസ്തമായ ടെക്‌സ്റ്റ് എഡിറ്ററുമാണു്. ചിലപ്പോള്‍ പ്രസംഗത്തിനു ശേഷം ഒരു ളോഹയുമണിഞ്ഞു് പോപ്പിന്റേതു പോലത്തെ ഒരു തൊപ്പിയും തലയില്‍ വെച്ചു് എല്ലാവര്‍ക്കും അനുഗ്രഹമേകിക്കൊണ്ടു് ഈശ്വരവിശ്വാസിയല്ലാത്ത സ്റ്റാള്‍മാന്‍ പറയാറുള്ള വാചകമാണിതു്.

സ്റ്റാള്‍മാന്റെ കുസൃതിയുടെ ഒരുദാഹരണമാണിപ്പറഞ്ഞതു്. അദ്ദേഹത്തിന്റെ മറ്റൊരു വശം പ്രകടമാക്കുന്ന ഒരുദാഹരണം കൂടി പറയട്ടെ. അക്കാലത്തു തന്നെ ഒരിക്കല്‍ ഒരു കാറില്‍ സഞ്ചരിക്കുന്നതിനിടെ സഹയാത്രികരിലൊരാള്‍ പറഞ്ഞു ഒരു വെബ് സൈറ്റില്‍ ഉണ്ടായിരുന്ന ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ നെല്‍സണ്‍ മണ്ഡേല ഒപ്പുവെച്ചു എന്നു്. സ്റ്റാള്‍മാനു് വലിയ അത്ഭുതവും സന്തോഷവുമായി. അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. മണ്ഡേല തന്റെ എക്കാലത്തെയും ആരാധനാപാത്രമായിരുന്നു എന്നദ്ദേഹം പറഞ്ഞു. അപ്പോള്‍ മറ്റൊരു സഹയാത്രികന്‍ മണ്ഡേലയെയും സ്റ്റാള്‍മാനെയും ഉപമിക്കാന്‍ ശ്രമിച്ചു. "ഞാന്‍ ചെയ്തതു് എന്തൊക്കെയായാലും അദ്ദേഹം ഇരുപത്തഞ്ചുവര്‍ഷം തടവില്‍ കിടന്നതുമായി താരതമ്യം ചെയ്യാനേ പറ്റില്ല" എന്നായിരുന്നു സ്റ്റാള്‍മാന്റെ മറുപടി.

റിച്ചഡ് സ്റ്റാള്‍മാന്‍ ലോകമെമ്പാടും അറിയപ്പെടുന്നതു് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ തളരാത്ത പോരാളിയായിട്ടാണല്ലൊ. എന്നാല്‍ സോഫ്റ്റ്‌വെയറിന്റെ ലോകത്തു് മാത്രമല്ല, എവിടെ അനീതി കണ്ടാലും അതിനെതിരെ പ്രതികരിക്കുന്ന ഒരു വ്യക്തിത്വമാണു് അദ്ദേഹത്തിന്റേതു്. ഇതു് ചിലപ്പോള്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള പ്രസംഗങ്ങളില്‍ തന്നെ കേള്‍ക്കാം. വാസ്തവത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തന്നെ ഈ വ്യക്തിത്വത്തിന്റെ ഫലമാണെന്നു പറയാം. അതിന്റെ കഥ ഏതാണ്ടിപ്രകാരമാണു്.

സ്റ്റാള്‍മാന്‍ പ്രവൃത്തിയെടുത്തിരുന്ന എം.ഐ.റ്റി. എന്ന പ്രശസ്തമായ സാങ്കേതിക വിദ്യാലയത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പില്‍ കമ്പ്യൂട്ടര്‍ ശൃംഘലയില്‍ ഘടിപ്പിച്ചിരുന്ന പ്രിന്ററാണു് എല്ലാവരും ഉപയോഗിച്ചിരുന്നതു്. ഇതില്‍ കടലാസു് ഉടക്കിയാല്‍ പിന്നെ അച്ചടി നിന്നുപോകും. ഇതു് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനു് റിച്ചഡ് ഒരു പരിഹാരം കണ്ടുപിടിച്ചു. പ്രിന്ററിന്റെ ഡ്രൈവര്‍ എന്ന സോഫ്റ്റ്‌വെയറില്‍ അദ്ദേഹമൊരു മാറ്റം വരുത്തി. ഈ മാറ്റത്തിന്റെ ഫലമായി ഓരോരുത്തരുടെയും പ്രിന്റിങ്ങ് പണി ചെയ്തു കഴിഞ്ഞാല്‍ പ്രിന്റര്‍ അവര്‍ക്കൊരു സന്ദേശമയയ്ക്കും. അതുപോലെ പ്രിന്ററില്‍ കടലാസുടക്കിയാല്‍ എല്ലാവരെയും പ്രിന്റര്‍തന്നെ അക്കാര്യമറിയിക്കും. ഇതു് ഉപയോക്താക്കള്‍ക്കെല്ലാം വളരെ സഹായകമായി.

ലാബില്‍ പുതിയൊരു പ്രിന്റര്‍ ലഭിച്ചപ്പോള്‍ ഈ മാറ്റം അതിന്റെ ഡ്രൈവറിലും വരുത്തണമെന്നു് അദ്ദേഹത്തിനു് ആഗ്രഹമുണ്ടായിരുന്നു. ഡ്രൈവറില്‍ മാറ്റം വരുത്തണമെങ്കില്‍ അതിന്റെ മൂലരൂപമായ സോഴ്സ് കോഡ് വേണം. എന്നാല്‍ പുതിയ പ്രിന്ററിന്റെ ഡ്രൈവര്‍ എഴുതിയ വ്യക്തി അതു് നല്‍കാന്‍ വിസമ്മതിച്ചു. അതാരെയും കാണിക്കില്ല എന്നൊരു കരാര്‍ കമ്പനിയുമായി ഒപ്പുവച്ചിട്ടുണ്ടു് എന്നതാണു് അദ്ദേഹം സ്റ്റാള്‍മാനു നല്‍കിയ കാരണം. ഇതു പ്രോഗ്രാമര്‍ സമൂഹത്തെ മുഴുവനും വഞ്ചിക്കുന്ന ഒരു പ്രവൃത്തിയായിട്ടാണു് റിച്ചഡിനു തോന്നിയതു്. കാരണം ഇത്തരം കരാറുകള്‍ ഉപയോക്താവിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയാണല്ലൊ. അങ്ങനെയാണു് ഉപയോഗിക്കാനും പകര്‍ത്തിക്കൊടുക്കാനും മാറ്റം വരുത്താനും മറ്റും സ്വാതന്ത്ര്യമുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാന്‍ റിച്ചഡ് തീരുമാനിച്ചതു്. 1983ലായിരുന്നു ഇതു്. അന്നു് അദ്ദേഹം ഏതാണ്ടു് ഒറ്റയ്ക്കായിരുന്നെങ്കിലും ഇപ്പോള്‍ പതിനായിരക്കണക്കിനു് ആള്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനായി പ്രയത്നിക്കുന്നുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കാനായി 1985ല്‍ അദ്ദേഹം ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ തുടങ്ങി. (ഇന്നു് ലോകത്തില്‍ ഇന്ത്യയിലുള്‍പ്പെടെ നാലു് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനുകളുണ്ടു്. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കുന്ന മറ്റനേകം സംഘടനകളും.) താന്‍ പണിയെടുത്തിരുന്ന സ്ഥാപനം തന്റെ പ്രയത്നത്തിന്റെ അവകാശം ആവശ്യപ്പെടുമോ എന്നു ഭയന്നു് അദ്ദേഹം എം.ഐ.റ്റിയില്‍ നിന്നു് രാജിവയ്ക്കുകയും ചെയ്തു.

സമാധാനത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള റിച്ചഡിന്റെ പോരാട്ടങ്ങള്‍ക്കുള്ള ഏറ്റവും നല്ല തെളിവു് അദ്ദേഹത്തിന്റെ വെബ്‌സൈറ്റു തന്നെയാണു്. വാങ്ങിയ പുസ്തകം വായിക്കരുതെന്നാവശ്യപ്പെട്ടതിനു് ഹാരി പോട്ടറിന്റെ കര്‍ത്താവു് ശ്രീമതി റൌളിങ്ങിനെതിരായിയുള്ളതു മുതല്‍ ഇസ്രയേല്‍ പലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിനേക്കുറിച്ചും ഗ്വാണ്ടാനാമോയിലെ പ്രശ്നത്തേക്കുറിച്ചുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ അവിടെ കാണാം.

ഡെമോക്രാറ്റിക് കക്ഷിയെ പിന്താങ്ങുന്ന ഡാനിയെല്‍ സ്റ്റാള്‍മാന്‍, ആലീസ് ലിപ്മാന്‍ എന്നിവരുടെ മകനായി 1953 മാര്‍ച്ചു് 16നു് ന്യൂ യോര്‍ക്കിലാണു് റിച്ചഡ് ജനിച്ചതു്. ഹൈസ്ക്കൂള്‍ പഠനം കഴിഞ്ഞു് ന്യൂ യോര്‍ക്കിലെ ഐ.ബി.എം.~സെന്ററില്‍ ഒരു തൊഴില്‍ ലഭിച്ച റിച്ചഡ്, അവധിക്കാലം മുഴുവനും ഒരു പ്രോഗ്രാമിങ് ഭാഷയ്ക്കു് ഐ.ബി.എമ്മിന്റെ സിസ്റ്റം 360 എന്ന കമ്പ്യൂട്ടറില്‍ ആവശ്യമായ ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നതില്‍ വ്യാപൃതനായിരുന്നു. 1971 മുതല്‍ റിച്ചഡ് എം.ഐ.റ്റിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിനു വേണ്ടി പ്രോഗ്രാമിങ് പണി ചെയ്തു തുടങ്ങിയിരുന്നു. പിന്നീടു് ബിരുദപഠന കാലത്തും അതിനു ശേഷവും അദ്ദേഹം എം.ഐ.റ്റിയില്‍ പ്രവൃത്തിയെടുത്തിരുന്നു. അക്കാലത്തൊക്കെ എല്ലാവരും പ്രോഗ്രാമുകള്‍ പരസ്പരം കൈമാറുമായിരുന്നു -- എല്ലാ സോഫ്റ്റ്‌വെയറും അന്നു് സ്വതന്ത്രമായിരുന്നു. ഈ പ്രവര്‍ത്തനരീതിയില്‍ മാറ്റമുണ്ടാകുന്നതു് കണ്ടപ്പോഴാണു് സ്റ്റാള്‍മാനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാനുള്ള ആവേശമുണ്ടായതു്.

``ആദ്യമവര്‍ നമ്മെ അവഗണിക്കും. പിന്നെയവര്‍ കളിയാക്കും. പിന്നെ പൊരുതാന്‍ തുടങ്ങും, പിന്നെ നമ്മള്‍ ജയിക്കും'' എന്നു (ഗാന്ധിജിയാണെന്നു തോന്നുന്നു) പറഞ്ഞതിനു് നല്ല ഉദാഹരണമാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ചരിത്രം. ആദ്യകാലത്തു് ആകെ അവഗണിക്കുകയും പിന്നീടു് ചിലരുടെ നേരംപോക്കായി ഇതിനെ കളിയാക്കുകയും ചെയ്ത സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ പിന്നീടു് ഗൌരവമായി പൊരുതാന്‍ തുടങ്ങി. ഇതു് കമ്പനികളെ കോടതികള്‍ വരെ എത്തിച്ചു. ഇന്നിപ്പോള്‍ മൈക്രോസോഫ്റ്റു പോലും പഴയ വാശികള്‍ ഉപേക്ഷിച്ചു് സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി സഹകരിക്കാന്‍ തയാറാവുകയാണു്. നാളെയവര്‍ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്പനിയായിത്തീരില്ലെന്നു് ആരു കണ്ടു? അതു് സംഭവിച്ചാലും ഇല്ലെങ്കിലും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയര്‍ വിറ്റു് പണം വാരിക്കൂട്ടുന്ന ഗോലിയാത്തുകളെ മറിച്ചിടാനൊരുങ്ങുന്ന ദാവീദായിട്ടാണു് പലരും റിച്ചഡ് സ്റ്റാള്‍മാനെ കാണുന്നതു്.

ലോകത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചിത്രത്തില്‍ കേരളത്തിനു് ഇന്നൊരു പ്രമുഖ സ്ഥാനമുണ്ടു്. കേരളത്തിലെ ഹൈസ്ക്കൂളുകളില്‍ ഐ.റ്റി. പഠിപ്പിക്കാനുപയോഗിക്കുന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണല്ലൊ. 2600ല്‍പ്പരം ഹൈസ്ക്കൂളുകളാണു് കേരളത്തിലുള്ളതു്. ഒരോ വര്‍ഷവും അഞ്ചുലക്ഷം കുട്ടികളാണു് ഹൈസ്ക്കൂള്‍ കഴിഞ്ഞു് പുറത്തിറങ്ങുന്നതു്. ലോകത്തിലൊരിടത്തും ഇത്രയും വിശാലമായ തലത്തില്‍ സ്ക്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നില്ല. പല യൂറോപ്യന്‍ രാജ്യങ്ങളുടെയും ജനസംഖ്യ കേരളത്തിലേതിനേക്കാള്‍ കുറവാണു് എന്നോര്‍ക്കണം. അതിനു പുറമെയാണു് കേരള സര്‍ക്കാര്‍ എല്ലാ ആവശ്യങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ചാല്‍ മതി എന്നു തീരുമാനിച്ചിരിക്കുന്നതു്. കൂടാതെ ഇന്ത്യയിലെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ ആസ്ഥാനം കേരളമാണു് എന്ന കാര്യവും പ്രസക്തമാണു്.

ഓരോ വര്‍ഷവും കേരളത്തില്‍ അഞ്ചുലക്ഷം വിദ്യാര്‍ത്ഥികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിച്ചു് പുറത്തിറങ്ങുന്നു എന്നതു് പല കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളുടെയും ഉറക്കം കെടുത്തുന്നുണ്ടാവും. കേരളത്തിലെ വിദ്യാഭ്യാസത്തിലേക്കു് തിരിച്ചുവരാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കും എന്നതിനു് സംശയം വേണ്ട. വിശേഷിച്ചു് പല രാജ്യങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു് മാറിക്കൊണ്ടിരിക്കുന്നതു കൊ​​ണ്ടു്. അടുത്ത കാലത്താണു് റഷ്യന്‍ ഫെഡറേഷനും ക്യൂബയും അവരുടേതായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനും രാജ്യത്താകെ അതുപയോഗിക്കാനും തീരുമാനിച്ചതു്. അമേരിക്കയിലാണെങ്കില്‍ ഒബാമ അതിനുള്ള ശ്രമത്തിനു് തുടക്കം കുറിച്ചു കഴിഞ്ഞു. കാനഡയും ആ വഴിക്കു് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വെനസ്വേല, പെറു, ആര്‍ജന്റീന തുടങ്ങിയ പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും നേരിത്തെ തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു് മാറാന്‍ തീരുമാനിച്ചിരുന്നു. ആസ്‌ട്രേലിയയിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നു. അങ്ങനെ ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു മാറ്റത്തിന്റെ മുന്‍നിരയിലാണു് കേരളം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് ‌Attribution No Derivative (by-nd) 2.5 India (‌http://creativecommons.org/licenses/by-nd/2.5/in/ കാണുക) ‌ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ കുറിപ്പുകൂടി ഉള്‍‍പ്പെടുത്തുന്ന പക്ഷം ഈ ലേഖനം ഇതേ രൂപത്തില്‍ ഏതു മാധ്യമത്തിലും പ്രസിദ്ധീകരിക്കാവുന്നതാണു്.)

1 comment: